Wednesday, August 10, 2011

ഒരിക്കല്‍ കുറെ കുരങ്ങന്മാര്‍ മഴയ്‌ക്കെതിരെ ഉപവാസസമരം നടത്താന്‍ തീരുമാനിച്ചു. തോന്നിയ നേരത്തൊക്കെ മഴ പെയ്യുന്നതിലായിരുന്നു അവരുടെ പരാതി.




ഒരിക്കല്‍ കുറെ കുരങ്ങന്മാര്‍ മഴയ്‌ക്കെതിരെ ഉപവാസസമരം നടത്താന്‍ തീരുമാനിച്ചു. തോന്നിയ നേരത്തൊക്കെ മഴ പെയ്യുന്നതിലായിരുന്നു അവരുടെ പരാതി. ദിവസവും കൃത്യസമയത്ത് മഴപെയ്യണം അതായിരുന്നു കുരങ്ങന്മാരുടെ ആവശ്യം. കാട്ടിലെ വിശാലമായ പാറപ്പുറത്ത് സമരത്തിനായി കുരങ്ങന്മാര്‍ രാവിലെ തന്നെ ഒത്തുകൂടി. ''മനുഷ്യന്മാരൊക്കെ ഹര്‍ത്താലും സമരവുമൊക്കെ നടത്തുന്നത് രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെയാണല്ലോ. നമുക്കും അതുപോലെ തന്നെ നടത്താം.'' മൂത്തുനരച്ച നേതാവുകുരങ്ങച്ചന്‍ പറഞ്ഞു. 'ഉഗ്രന്‍ ഐഡിയ!' കേട്ടുനിന്നവര്‍ പറഞ്ഞു.''മഴയേ.. മഴയേ.. പെയ്യേല്ല..തോന്നിയ പോലെ പെയ്യല്ലേ..തോന്നിയ മട്ടില്‍ പെയ്‌തെന്നാല്‍അക്കളി തീക്കളി സൂക്ഷിച്ചോ.'' കൂട്ടത്തിലെ ചെറുപ്പക്കാരായ കുരങ്ങന്മാര്‍ ആകാശത്തേക്കു നോക്കി ആവേശഭരിതരായി മുദ്രാവാക്യം വിളിച്ചുതുടങ്ങി. ''അയ്യോ.. ഒച്ചവയ്ക്കല്ലേ, ശാന്തരായി നില്‍ക്ക്.. പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്്്'' നേതാവുകുരങ്ങച്ചാരുടെ ഭാര്യയായ കുരങ്ങിച്ചിയായിരുന്നു അത്.''നമ്മുടെ ഉപവാസസമരം തീരുന്നത് വൈകുന്നേരമാണല്ലോ. അപ്പോഴേക്കും നമ്മള്‍ വിശന്നുതളര്‍ന്നിരിക്കും. പിന്നെ തീറ്റ തേടിപ്പോകാനൊന്നും നേരമുണ്ടാകില്ല. വൈകുന്നേരത്തേക്ക് തിന്നാനുള്ള വക ഇപ്പോഴേ റെഡിയാക്കി വയ്ക്കുന്നതാവും നല്ലത് !?'''അതു ശരിയാണല്ലോ..' നേതാവുകുരങ്ങച്ചന്‍ പറഞ്ഞു. 'നിനക്ക് ബുദ്ധിയില്ലെന്നാരാ പറഞ്ഞത്?''മറ്റാരുമല്ല നിങ്ങള്‍ തന്നെയാണ് പറയാറുള്ളത്.'കുരങ്ങച്ചി പരിഭവിച്ചു. അങ്ങനെ ചെറുപ്പാക്കാരായ കുരങ്ങന്മാര്‍ തീറ്റ തേടിപ്പുറപ്പെട്ടു. കുറച്ചുസമയത്തിനു ശേഷം അവര്‍ മടങ്ങിയെത്തി. ഏഴെട്ടു നേന്ത്രക്കുലപ്പഴങ്ങളുമായാണ് അവര്‍ തിരികെയെത്തിയത്. 'നമുക്ക് ഓരോരുത്തര്‍ക്കുമുള്ള പങ്ക് ഇപ്പോള്‍ത്തന്നെ വീതിച്ചെടുക്കാം. ഉപവാസം തീരുമ്പോള്‍ അതിനായി നേരം കളയേണ്ടല്ലോ. .' കുരങ്ങച്ചി വീണ്ടും പറഞ്ഞു. എല്ലാവരും അതുകേട്ട് തലകുലുക്കി.''ഉപവാസം തീരുമ്പോള്‍ വയറുവിശന്നുപൊരിയും. അതുകൊണ്ടു പഴത്തിന്റെ തൊലി ഇപ്പോഴേ ഉരിഞ്ഞുവയ്ക്കുന്നതാവും നല്ല്ത്..!'' ഒരു തടിയന്‍ കുരങ്ങന്‍ പറഞ്ഞു. പഴം കണ്ട്് വായില്‍നിന്നും വെള്ളം ചാടിത്തുടങ്ങിയ കുട്ടിക്കുരങ്ങന്മാര്‍ അതുകേട്ടപ്പോഴേക്കും പഴത്തൊലി ഉരിയാന്‍ തുടങ്ങി.''അടങ്ങി നിക്കടാ പിള്ളാരേ.. സമരം തീരാതെ പഴം തിന്നേക്കരുത്..'' ഒരു തള്ളക്കുരങ്ങ് കുട്ടിക്കുരങ്ങന്മാരെ ശാസിച്ചു. കുരങ്ങന്മാര്‍ പഴത്തിന്റെ തൊലിയെല്ലാം പൊളിച്ച് വൈകുന്നേരത്തേക്ക് തിന്നാന്‍ പാകത്തില്‍ ശരിയാക്കി വച്ചു. അപ്പോഴാണ് ഒരു കുട്ടിക്കുരങ്ങന്‍ ആരുംകാണാതെ വായിലേക്ക് പഴം തിരുകിക്കയറ്റുന്നത് അവന്റെ അച്ഛന്‍ കണ്ടത്. ''നീയെന്താടാ ചെയ്യുന്നത്? വൈകുന്നേരത്തു മാത്രമേ തിന്നാവൂ എന്നുപറഞ്ഞതു കേട്ടില്ലേ..?''''അയ്യോ തിന്നാനല്ല അച്ഛാ.. പഴം വായിലുസൂക്ഷിച്ചാല്‍ തിന്നാനുള്ള സമയമം അത്രയും ലാഭിക്കാമല്ലോ..'' കുട്ടിക്കുരങ്ങന്‍ പറഞ്ഞു. ''എടാ നിന്റേത് നല്ല ഐഡിയയാണേല്ലാ.'' അച്ഛന്‍കുരങ്ങന്‍ പറഞ്ഞു. ''എല്ലാവരും പഴം വായില്‍ത്തന്നെ സൂക്ഷിച്ചാല്‍ വൈകുന്നേരമാകുമ്പോഴേക്കും ജോലി കുറഞ്ഞുകിട്ടും.''അച്ഛന്‍കുരങ്ങന്റെ അഭിപ്രായം എല്ലാവരും കൈയടിച്ച് പാസ്സാക്കി. പഴം വായിലേക്കു തള്ളുംമുമ്പ് നേതാവ് കുരങ്ങച്ചന്‍ ഒരഭിപ്രായംകൂടി മുന്നോട്ടുവച്ചു.''എന്തായാലും പഴം വായില്‍ സൂക്ഷിക്കുകയല്ലേ. അപ്പോള്‍പ്പിന്നെ ചവച്ചരച്ച് വച്ചേക്കുക. വൈകുന്നേരം തൊണ്ടയില്‍നിന്നു ഇറക്കുക മാത്രം ചെയ്താല്‍ മതിയേല്ലാ. പക്ഷെ ഒരുകാര്യം, ആരും പഴം ഇറക്കിയേക്കരുരുത്. എല്ലാവരും പരസ്പരം ശ്രദ്ധിക്കണം. പഴം ഇറക്കിയാല്‍ അവരെ സമരത്തില്‍നിന്നും പുറത്താക്കും..''കുരങ്ങന്മാര്‍ കണ്ണുമിഴിച്ച് മുഖത്തോടുമുഖം നോക്കിയിരിക്കാന്‍ തുടങ്ങി. കുറെനേരം പരസ്പരം തറപ്പിച്ചു നോക്കിയിരുന്നപ്പോള്‍ വായില്‍നിന്നും പഴം സാവധാനം അലിഞ്ഞലിഞ്ഞ് താഴേക്കിറങ്ങാന്‍ തുടങ്ങി. അങ്ങനെ കുരങ്ങന്മാരുടെ മഴയ്‌ക്കെതിരായ സമരം പൊളിഞ്ഞു. ''നിന്റെ ഒടുക്കത്തെ ബുദ്ധിയാണ് എല്ലാം തുലച്ചത്..''നേതാവുകുരങ്ങന്‍ ഭാര്യയെ കണക്കിനുപറഞ്ഞു.''അതല്ല കുരങ്ങച്ചാ, അവര്‍ പറഞ്ഞു, മഴയും പഴവും ഒരു കൈയാണ്.. അതാണു കാര്യം.''അപ്പോഴേക്കും ഇടിവെട്ടി മഴ തുടങ്ങി. കുരങ്ങന്മാര്‍ ഓടിയൊളിച്ചു.

1 comment: